ഹിമാലയൻ പ്ലാനിങ്
വാട്ട്സ് ആപ്പ്, ഇൻസ്റ്റാഗ്രാം. ഫേസ് ബുക്ക് എന്നീ മൂന്നു യൂണിവേഴ്സിറ്റികളിൽ ഒരേ സമയം തകൃതിയായി പഠിച്ചുകൊണ്ടിരിക്കുന്ന ഭാര്യക്ക് ആത്മവിശ്വാസം അനുദിനം വർദ്ധിക്കുന്നുണ്ടോ എന്നൊരു സംശയം. പല കാര്യങ്ങളും പൂർവ്വഗുരുവായ എന്നോടു ചോദിക്കാതെയാണിപ്പോൾ ചെയ്യുന്നത്. ഒടുവിലിതാ ജൂൺ മാസത്തിലെ ഹിമാലയൻ തീർത്ഥാടനം പോലും ഒറ്റയ്ക്കു തീർപ്പാക്കിയിരിക്കുന്നു. ഉത്തരാഖണ്ഡിലേക്കാണു യാത്ര. എല്ലാം ബുക്കു ചെയ്തിട്ടാണു പറയുന്നതു തന്നെ. ആദ്യയാഴ്ച്ചയിലാണ് യാത്രയെന്നറിഞ്ഞപ്പോഴേ എന്റെ നെഞ്ചിലിടി വെട്ടി. രണ്ടു വർഷമായി കാത്തിരുന്ന, ഗ്രീസിൽ വച്ചു നടക്കുന്ന ഷിപ്പിംഗ് എക്സിബിഷനു
പോകാനും നിരവധി പ്രമുഖരെ ഔദ്യോഗികമായി കാണാനുമുള്ള എല്ലാ തയ്യാറെടുപ്പുകളും കഴിഞ്ഞിരിക്കുന്നു. പോകാതിരുന്നാൽ ദശലക്ഷങ്ങളുടെ നഷ്ടമുറപ്പ്. പോയാൽ കുടുംബജീവിതം ഖുദ ഗവ...
എങ്കിലും അരിപ്രശ്നമായതുകൊണ്ട് കാര്യമറിഞ്ഞാൽ മനസ്സു മാറിയാലോ എന്നു കരുതി എക്സിബിഷൻ നഷ്ടമാകുന്നതിനെക്കുറിച്ച് അവതരിപ്പിച്ച തേ ഓർമ്മയുള്ളു.... 'എക്സിബിഷൻ... ഞാനിവിടെ മുന്നക്സിബിഷൻ വേണ്ടെന്നു വച്ചിട്ടാ പോകുന്നത്.... വരവും ചിലവും തമ്മിൽ വേർതിരിവില്ലാത്ത നാഗവല്ലി 'ഗർജ്ജിച്ചു... എങ്കിലും മുന്നക്സിബിഷനിൽ കാർഡുരച്ചു തീർക്കുന്നതിന്റെ പകുതി കാശിന് ഹിമാലയം ചുറ്റിവരാമല്ലോ എന്നാലോചിച്ചപ്പോൾ മനസ്സിൽ മഞ്ഞു പെയ്തിറങ്ങി...
“എന്ത്... ജൂണിൽ ഹിമാലയ യാത്രയോ..?' എന്ന ചോദ്യത്തിന് 'ഇൻസ്റ്റാഗ്രാം യൂണിവേഴ്സിറ്റി തുറന്നൊരു പോസ്റ്റായിരുന്നു മറുപടി. സ്വാമി വിവേകാനന്ദനിലൂടെയും സ്റ്റീവ് ജോബ്സിലൂടെയും ലോകമറിഞ്ഞ് വാൻ അലൻ റേഡിയേഷൻ ബൽറ്റിൽ സൗരക്കാറ്റിലെ വൈദ്യോർജ്ജ കണങ്ങളെ ഭൂമിയുടെ മാറ്റോസ്പിയർ ആഗിരണം ചെയ്യുന്ന സ്ഥലങ്ങളായ മാച്ചുപിച്ചുവിനോടും സ്റ്റോൺ ഹെൻജിനോടുമൊപ്പമുള്ള ലോകത്തിലെ മൂന്നാമത്തെ കേന്ദ്രമായ ഉത്തരാഞ്ചലിലെ കാസർദേവീക്ഷേത്രമാണ് ലക്ഷ്യം. ഒപ്പം സ്റ്റീവ് ജോബ്സിന് ആപ്പിൾ തുടങ്ങാനുള്ള ആശയവും സുക്കർബർഗ്ഗിന് ഫേസ്ബുക്ക് തുടങ്ങാനുള്ള ആശയവും ലഭിച്ച അവിടെ അടുത്തു തന്നെയുള്ള നീം കരോലി ബാബ ആശ്രമവും. അവിടെപ്പോയി ധ്യാനിച്ചാൽ എനിക്കും വല്ല ആശയവും ലഭിച്ചാലോ എന്ന ഭാര്യയുടെ കാഞ്ഞ ബുദ്ധിയെ താഴ്ന്നു വണങ്ങി... മനസമാധാനം കോടികൾ കൊടുത്താൽ കിട്ടാത്തതു കൊണ്ട് തീർത്ഥാടനത്തിനു പെട്ടി കെട്ടുന്നതല്ലേ ബുദ്ധിയെന്ന് മനസ്സു പറഞ്ഞതും എന്റെ ഗ്രീസുയാത്രയുടെ ചീട്ടുകീറി.
ഉള്ളിലെ പ്രതിഷേധം മൂലം പെട്ടി കെട്ടൽ സാവധാനമാക്കിയ എന്റെ ജോലിയും ഭാര്യ ആവേശപൂർവ്വം ഏറ്റെടുത്തു. ഇത്തവണ എല്ലാം ഒറ്റയ്ക്കു ചെയ്യണം എന്ന വാശി മുഖത്തു പ്രകടമായിരുന്നു... തീർത്ഥാടനത്തിലും ഫാഷൻ പരേഡു നടത്താറുള്ള കവി നിരവധി നിറങ്ങളിലുള്ള സ്വറ്ററുകൾ പെട്ടിയിൽ കുത്തിക്കയറ്റുകയാണ്. ചുട്ടുപൊള്ളുന്ന ഹിമാലയത്തിലെന്തിനാണ് കമ്പിളിയെന്നു ചോദിക്കണമെന്നു ണ്ടായിരുന്നു. ചിലപ്പോൾ ആ വഴി കൈലാസത്തിലൊരിക്കൽക്കൂടി പോകാനാണോ എന്തോ...? എന്താ ഉദ്ദേശമെന്ന് ചോദിക്കാൻ ഉള്ളിലെ 'ഈഗോ' ഒട്ടു സമ്മതിക്കുന്നുമില്ല... രഹസ്യമായി ചാറ്റ് ജിപിറ്റി ഗുരുവിനോടു തിരക്കിയിട്ട് അദ്ദേഹത്തിനും പിടികിട്ടുന്നില്ല... എന്തായാലും എന്തോ ദുരുദ്ദേശമുണ്ട്...! ഡൽഹി വഴി പട്നഗറിൽ രാവിലെ തന്നെത്തി... ചുട്ടു പൊള്ളുന്ന എയർപ്പോർട്ടു കണ്ടപ്പോഴേ ഭാര്യയുടെ മുഖത്തെ പ്രസരിപ്പു മാഞ്ഞതറിഞ്ഞു.... നാട്ടിലെ ബസ് സ്റ്റാന്റിന് ഇതിലും വലിപ്പവും സൗകര്യവുമുണ്ട്. പോർട്ടറെ പോലെ പെട്ടിയും തൂക്കി എയർപ്പോർട്ടിന്റെ ഗേറ്റിനു പുറത്തു പോകണം കാറിൽ കയറാൻ....
ഇനി അഞ്ചുമണിക്കൂർ ആസ്മ പിടിച്ച ഏസി സഹിച്ച്, ടാക്സിക്കാരൻ എന്നോ വാങ്ങിയ ഇന്നോവയിൽ മലകയറ്റമാണ്.
കത്തുന്ന വേനലിൽ ഹിമാലയത്തിലെ മഞ്ഞുരുകിത്തീർന്നിരിക്കുന്നു. പുഴകളിലൊരു തുള്ളി വെള്ളമില്ല... ചൂടു സഹിക്കാതെ ഭാര്യ സ്വറ്റർ ഊരിയെറിഞ്ഞു. മുഖം കറുത്തു വരുന്നത് ശ്രദ്ധിക്കാതിരുന്നില്ല. ഒടുവിൽ ദാഹം സഹിക്കാതെ വഴിയിൽ കണ്ട ഒരു 36 കാവ്യം വെള്ളമുണ്ട്... പക്ഷേ ചില്ലറയില്ല... ട്രിപ്പ് പ്ലാനറുടെ കയ്യിൽ അഞ്ഞുറിന്റെ കെട്ടുണ്ട്. ഉണ്ടായിട്ടെന്തുകാര്യം... ? ഗൂഗിൾ പേയുണ്ടല്ലേ വെള്ളം കിട്ടു... ദുബായിൽ നിന്നു വ രു ന്ന ഞങ്ങൾക്കെന്തു ഗുഗിൾ പേ...? ഹിമാലയത്തിലെ കുഗ്രാമവും സമ്പൂർണ്ണ ഡിജിറ്റലായ സത്യമറിഞ്ഞപ്പോൾ ദുബായ് എത്ര പുറകിലാണെന്നു തോന്നിപ്പോയി... ഭാഗ്യം... ഗൂഗിൾ പേ ചോദിച്ചു ഭിക്ഷക്കാരാരും ഇതുവരെയെത്തിയിട്ടില്ല... നിരാശനായി മടങ്ങി വന്ന എന്നെ പുച്ഛത്തോടെ നോക്കി കടയിലേക്കു കയറിയ ഭാര്യയതാ ഒരു കുപ്പിവെള്ളവുമായി മടങ്ങുന്നു...
ഇതെങ്ങനെ സംഭവിച്ചു? മുപ്പതു രൂപയ്ക്കു വാങ്ങിയ വെള്ളത്തിനു നാനൂറ്റി എഴുപതു രൂപ ടിപ്പു കൊടുത്താണു കാര്യം നടത്തിയതെന്ന സത്യം തിരിച്ചറിഞ്ഞ ഞാൻ പണ്ടു ദുബായിൽ ഗൂഗിൾ മാപ്പില്ലാത്ത കാലത്ത് ടാക്സിക്കാരനു കാശു കൊടുത്തു മുന്നിൽ വിട്ട് വഴിയറിയാത്ത സ്ഥലങ്ങളിലും ഡ്രൈവ് ചെയ്യുമായിരുന്ന ഭാര്യയുടെ കൂർമ്മ ബുദ്ധിയ്ക്കുമുന്നിൽ ഒരിക്കൽക്കൂടി ശിരസ്സു നമിച്ചു. പാർക്കിംഗ് സൗകര്യം 200 മീറ്റർ അകലെയുണ്ട് എന്ന പരസ്യ വാചകത്തിൽ തടഞ്ഞ് ഭാര്യതന്നെ തിരഞ്ഞെടുത്ത ഹോട്ടലിലാണ് താമസിക്കേണ്ടത്. അവിടെത്തിയപ്പോഴാ ണറിയുന്നത് 200 മീറ്റർ കുത്തനെ മുകളിലേക്കുള്ള വഴിയാണ് കയറേണ്ടത് എന്ന്... ഏണി വഴി ഏറുമാടത്തിൽ കയറാൻ പറയാഞ്ഞത് ഭാഗ്യം... കഷ്ടകാലത്തിന് ഞാനെങ്ങാനുമായിരുന്നു ഹോട്ടൽ ബുക്കിംഗ് നടത്തിയിരുന്നത് എങ്കിൽ എന്താകുമാ യിരുന്നു എന്ന് ഒരു നിമിഷം ആലോചിച്ചപ്പോഴേ കണ്ണിൽ കൊള്ളിയാൻ മിന്നി.... കാസർ ദേവിയിലേക്കുള്ള യാത്രയിലാണെന്ന സ്റ്റാറ്റസു കണ്ട് ശാസ്ത്രകുതുകിയായ ഒരു സുഹൃത്തിന്റെ ഫോണിതിനിടയിൽ വന്നു. റേഡിയേഷനുള്ളതു കൊണ്ട് രണ്ടു വട്ടമാലോചിച്ചിട്ടു വേണമവിടെ പോകാനെന്നൊരു ഭീഷണി. മുപ്പതു വർഷമായവിടെ ടാക്സിയോടിക്കുന്ന ഞങ്ങളുടെ ഡ്രൈവറുടെ തലയിലേക്കു നോക്കിയപ്പോഴാണു സമാധാനമായത്... റേഡിയേഷനേറ്റ് കഷണ്ടി പോലുമായിട്ടില്ല.....
പക്ഷേ മലകയറി മുകളിലെത്തിയപ്പോൾ ശരിക്കും ഒരു വല്ലായ്മ. ശരീരം തളരുന്നതു പോലെ. വല്ലാത്ത ദാഹം... ഇതു റേഡിയേഷൻ തന്നെ... അദൃശ്യനായ കൊലയാളി... ഭാര്യയാണെങ്കിൽ ധ്വാനം തുടങ്ങിക്കഴിഞ്ഞിരിക്കുന്നു... ഭയന്നുവിറച്ച് ഞാൻ ചുറ്റുമൊന്നു കണ്ണോടിച്ചു... പെട്ടെന്നാണതു കണ്ടത്... അമ്പലത്തിന്റെ അമ്പതടി അകലെ എവറസ്റ്റിൽ വരെ സിലെത്തിക്കുന്ന മട്ടിൽ ഭീമാകാരന്മാരായ മൂന്നു മൈക്രോവേവ് ടവറുകൾ അടുത്തടുത്ത്... ഇതിന്റെ ചുവട്ടിൽ ഇരുപത്തിനാലു മണിക്കൂറും മൈക്രോവേവ് റേഡിയേഷനേറ്റ് കുടികൊള്ളുന്ന കാസർദേവിയുടെ പേര് താമസിയാതെ ക്യാൻസർ ദേവിയെന്നാക്കി മാറ്റേണ്ടി വരുമോ എന്ന് മനസ്സിലെ കുത്സിതൻ ചോദിച്ചത് ഞാനുറക്കെ പറഞ്ഞില്ല..
നൂറ്റി അറുപത്താറു ക്ഷേത്രങ്ങളിൽ പോകേണ്ടതുകൊണ്ട് നേരത്തെ തന്നെ ഇറങ്ങണമെന്ന ഉത്തരവു കേട്ടു കൊണ്ടാണു പിറ്റേ ദിവസം ഉണർന്നത്. ഈശ്വരാ... ഇതു തീർത്ഥാടനമോ ഗിന്നസ് ബുക്കിൽ കേറാനുള്ള ഭക്തിയജ്ഞമോ...? ആദ്യ സ്ഥലത്തു ചെന്നപ്പോഴാണു മനസ്സിലായത് രണ്ടായിരത്തി അഞ്ഞൂറു വർഷം പഴക്കമുള്ളതും പന്ത്രണ്ടു ജ്യോതിർ ലിംഗക്ഷേത്രങ്ങളിൽ ഒന്നുമായ ജാഗേശ്വർ മന്ദിർ അടക്കം നൂറ്റി ഇരുപത്തഞ്ചു ക്ഷേത്രങ്ങൾ ഒരു മതിൽക്കെട്ടിൽ തന്നെയാണുള്ളതെന്ന്... ആശ്വാസം. ദേവീ ദേവന്മാരുടെ സംസ്ഥാന സമ്മേളനസ്ഥാനം ദർശിച്ച് അടുത്ത ക്ഷേത്രമായ ഗൊലു ദേവത മന്ദിറിൽ ചെന്നപ്പോൾ ആഗ്രഹങ്ങൾ ഒരു പേപ്പറിലെഴുതി അവിടെ ഒരു മണിയോടൊപ്പം കെട്ടിത്തൂക്കിയാലേ സാധിക്കു എന്ന വിചിത്രമായ ആചാരം... ആഗ്രഹം നിയമപരമാക്കാനാണോ അതോ ശക്തമാക്കാനാണോ എന്നറിയില്ല... ചിലർ സ്റ്റാമ്പ് പേപ്പറിലാണെഴുതിയിരിക്കുന്നത് എന്നു കണ്ടപ്പോൾ ഭാര്യ സ്റ്റാമ്പ് പേപ്പർ അന്വേഷിച്ചു തുടങ്ങി.....
ഉച്ചകഴിഞ്ഞിരിക്കുന്നു... ഇനിയും കിടക്കുന്നു നാൽപതു ക്ഷേത്രങ്ങൾ... ഭാഗ്യം അതും ഒരു സ്ഥലത്തു തന്നെ... ഒരു കുന്നിനു മുകളിൽ സ്ഥിതി ചെയ്യുന്ന സൺ ടെമ്പിൾ... ഒമ്പതു ലക്ഷം പേർ ആയിരം വർഷങ്ങൾക്കപ്പുറം ഒരു രാത്രി കൊണ്ടു ഉണ്ടാക്കിയെടുത്തതാണെന്ന് കഥ ഗൈഡു കൂടിയായ ഡ്രൈവർ പറയുന്നത് വെള്ളം ചേർക്കാതെ ഭാര്യ വിഴുങ്ങുകയാണ്... അന്നത്തെക്കാലത്ത് അത്രയും പണിക്കാരെ സംഘടിപ്പിക്കുന്നതോ പോട്ടെ എങ്ങനെ കുട്ടി നോക്കിയിട്ടും അവരെ ഒരുമിച്ചു നിർത്താൻ ഒരഞ്ഞൂറേക്കർ എങ്കിലും വേണ്ട ഇതവിടെ നൂറു പേർക്കു തികച്ചു നിന്നു പണിയെടുക്കാനുള്ള സ്ഥലമില്ല.... എന്റെ സംശയത്തെ രൂക്ഷമായ ഒറ്റ നോട്ടത്തിൽ കാന്ത
ഭസ്മമാക്കിക്കളഞ്ഞു..
പിറ്റേന്നു നീം കരോലിയിലെത്തിയ എന്നോടു ധ്യാനിക്കാൻ അഭിനിഭക്ത ഉത്തരവിട്ടു... ചുട്ടുപൊള്ളുന്ന തറയിൽ തപസ്സു തുടങ്ങിയ എന്റെ മേലായിരുന്നു കക്ഷിയുടെ കണ്ണുകൾ. എനിക്കവിടുന്നു കിട്ടാൻ പോകുന്ന ആശയത്തിൽ തുടങ്ങേണ്ട യുണിവേഴ്സിറ്റിയിലും തനിക്കു പഠിക്കാൻ സാധിക്കണേ എന്ന് മനസ്സറിഞ്ഞു പ്രിയതമ പ്രാർത്ഥിക്കുമ്പോൾ ഈയുള്ളവന്റെ മുട്ടിൽ കനലെരിഞ്ഞു തുടങ്ങിയിരുന്നു. സന്തുഷ്ടമായ കുടുംബജീവിതത്തിന് ഭാര്യയെ സന്തോഷിപ്പിക്കുകയാണു വേണ്ടതെന്ന് ബാബയുള്ളിൽ വന്നു പറഞ്ഞതു കൊണ്ടാണോ എന്നറിയില്ല. കനൽ ധ്യാനത്തിന്റെ പൊള്ളൽ അധികമറിയുന്നതിനു മുൻപ് സുക്കർ ബെർഗിനെ വെട്ടുന്ന ആശയം കിട്ടിയെന്നു പ്രഖ്യാപിച്ച് ഞാൻ ധ്യാനമവസാനിപ്പിച്ചു... ഉദ്ദേശ ലക്ഷ്യം സാധിച്ച സന്തോഷത്തിൽ ലാഭത്തിന്റെ പങ്ക് ബാബയ്ക്കുമെന്ന് ഭാര്യ ഞാൻ കേൾക്കെ നേർച്ചയാക്കി.....
കുട്ടത്തിൽ ഗ്രീസിൽ പോയാൽ ഇതു കിട്ടുമായിരുന്നോ എന്ന കുത്തു വാക്കും.... അടുത്ത യാത്ര നനിറ്റാളിലേക്കാണെന്നും ചൂടെല്ലാം മറന്ന് തണുക്കാൻ റെഡിയായിക്കൊള്ളാൻ ഭാര്യ പറയുന്നതു കേട്ട് എന്റെ കിളി പോയി. നൈനിറ്റാൾ നിൽക്കുന്നത് ഇതിലും താഴെയാണെന്നും ജൂണിൽ തണുപ്പു വേണമെങ്കിലിനി എവറസ്റ്റിലേക്ക് വണ്ടിതിരിക്കണമെന്ന് ഡ്രൈവർ കൂടി പറഞ്ഞപ്പോൾ മാത്രമാണ് ട്രിപ്പ് പ്ലാനർ ഗൂഗിൾ ഭഗവാനോട് കാലാവസ്ഥ തിരക്കിയത്.... എല്ലാം ഒറ്റയ്ക്കു ചെയ്യണമെങ്കിൽ ആവേശം മാത്രം പോര അനുഭവവും ഗുരുത്വവും കുടി വേണമെന്ന എന്റെ പഴയ ഉപദേശം ഓർത്തിട്ടാണോ എന്നറിയില്ല, പണ്ടു കണ്ട് ബോളിവുഡ് സിനിമകളിൽ രാജേഷ് ഖന്നയും ഷാരുഖ് ഖാനും ഋത്വിക് റോഷനുമൊക്കെ നൈനിറ്റാളിലെ തണുപ്പിൽ നായികമാരോടൊപ്പം പാടിയഭിനയിച്ചത് ഡിസംബറിലാണെന്നും ഇനിയിപ്പോൾ മഞ്ഞു വാരിയെറിയുന്നതിനു പകരം കല്ലുവാരിയെറിയണമല്ലോ എന്ന സത്യം തിരിച്ചറിഞ്ഞു തുടങ്ങിയ ഭാര്യ ലേലു അല്ലു ലേലു അല്ലു എന്നു പറയാതെ തല കുമ്പിട്ടപ്പോൾ മാത്രമാണ് പെട്ടിയിൽ മോക്ഷം കിട്ടാതിരുന്ന കമ്പിളിത്തുണികൾക്ക് അല്പമെങ്കിലും ആശ്വാസമായത്.
സോഹൻ റോയ്